കാഞ്ഞിരപ്പള്ളി: ഇരുപത്താറാം മൈൽ പാലത്തിൽ മാലിന്യങ്ങളും കുളവാഴകളും അടിഞ്ഞുകൂടിയ നിലയിൽ. പുഴയുടെ ഒഴുക്ക് തടസപ്പെടുന്ന രീതിയിലാണ് കുളവാഴകൾ തോട്ടിൽ നിറഞ്ഞിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങളെല്ലാം പാലത്തിനു സമീപം കെട്ടിക്കിടക്കുകയാണ്. തോട്ടില്‍ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ക്കു പുറമേ പ്ലാസ്റ്റിക് കുപ്പികളും വെള്ളത്തിനു മീതെ കിടക്കുകയാണ്.
ദിവസങ്ങളോളം മാലിന്യം കെട്ടിക്കിടക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. മാലിന്യത്തിന്റെ ദുർഗന്ധം മൂലം സമീപത്തെ വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്. ഒഴുക്ക് തടസപ്പെട്ട് കിടക്കുന്നതിനാല്‍ ശക്തമായ മഴ പെയ്താല്‍ സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറുന്നതിനിടയാക്കും. നിലവില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് പാലത്തിന്റെ തൂണുകള്‍ക്ക് നാശമുണ്ടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
2017ലെ മണ്ഡലകാലത്തിനു മുന്‍പ് പാലത്തിന്റെ തൂണുകളുടെ കല്ലുകള്‍ ഇളകിയ നിലയില്‍ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കരിങ്കല്‍ തൂണുകളിലെ കല്ലുകള്‍ അടര്‍ന്നുവീണതോടെ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പാലം ബലക്ഷയത്തിലാണെന്ന് സ്ഥിതികരിച്ചു. പിന്നീട് തൂണുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനുശേഷം പാലവും റോഡും ചേരുന്ന ഭാഗത്ത് രണ്ട് ഗര്‍ത്തങ്ങളുണ്ടായി. ഇവ താത്കാലികമായി റീടാര്‍ ചെയ്തു.
2021ല്‍ പ്രളയത്തില്‍ വീണ്ടും പാലത്തിനു ബലക്ഷയമുണ്ടായി. വലിയ വാഹനങ്ങളുടെ ഗതാഗതമടക്കം നിരോധിച്ച പാലം വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഗതാഗതയോഗ്യമാക്കിയത്. തുടർന്ന് പാലം നിർമിക്കാൻ പദ്ധതി തയാറാക്കി സാങ്കേതിക അനുമതിക്കായി സമര്‍പ്പിച്ചെന്നും അനുമതി ലഭിച്ച ശേഷം ടെന്‍ഡര്‍ നടപടികളിലേക്കു കടക്കുമെന്നും മുൻ എംഎൽഎ അറിയിച്ചിരുന്നുവെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.
പാലം പുനർനിർമിക്കണമെന്നും പാലത്തിന് അടിയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കുളവാഴകളും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.



0 അഭിപ്രായങ്ങള്‍