മുണ്ടക്കയം: ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. മുണ്ടക്കയം പഞ്ചായത്തിന്റെ മുരിക്കുംവയൽ, വണ്ടൻപതാൽ, പശ്ചിമ, കോരുത്തോട് പഞ്ചായത്തിന്റെ കോസടി, കൊട്ടാരംകട തുടങ്ങിയ ഭാഗങ്ങളിൽ വൻ മരങ്ങൾ കടപുഴകി വീണു.
മുരിക്കുംവയൽ സ്കൂളിന് സമീപം സോഷ്യൽ ഫോറസ്റ്ററിയുടെ മരം വീണ് രണ്ട് വീടുകൾക്ക് സാരമായ കേടുപാട് സംഭവിച്ചു. പുന്നയ്ക്കൽ പി.ആർ. സുരേന്ദ്രൻ, പുന്നയ്ക്കൽ അമ്മിണി തമ്പി എന്നിവരുടെ വീടുകളാണ് മരം വീണതിനെത്തുടർന്ന് തകർന്നത്. മരം വീടിന് മുകളിൽ വീഴുമ്പോൾ വീട്ടിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരം വീണതിനെത്തുടർന്ന് ഇവരുടെ വീട്ടുപകരണങ്ങളും നശിച്ചു. വീട് വാസയോഗ്യമല്ലാതായിത്തീർന്നതോടെ ഇവരെ സമീപത്തെ മുരിക്കുംവയൽ എൽപി സ്കൂളിലേക്ക് താത്കാലികമായി മാറ്റിപ്പാർപ്പിച്ചു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു.
ശക്തമായ കാറ്റിൽ പശ്ചിമ ക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണ് റോഡിൽ ഗതാഗതം നിലച്ചു. കോരുത്തോട് പഞ്ചായത്തിന്റെ കോസടി കൊട്ടാരംകട ഭാഗത്ത് മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് വീടുകൾക്ക് കേടുപാട് സംഭവിച്ചു. ടിആര്‍ ആൻഡ് ടി എസ്റ്റേറ്റിൽ ശക്തമായ കാറ്റിൽ റബർമരങ്ങൾ കടപുഴകി വീണു.



0 അഭിപ്രായങ്ങള്‍