കോരുത്തോട് പഞ്ചായത്തിലെ തോപ്പിൽകടവ് പാലം തകർന്നിട്ട് എട്ടു വർഷം.

 



കോരുത്തോട്: കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കോരുത്തോട് പഞ്ചായത്തിലെ തോപ്പിൽകടവ് പാലം തകർന്നിട്ട് എട്ടു വർഷം. 2018ലെ പ്രളയത്തിലാണ് തോപ്പിൽകടവിലെ കോൺക്രീറ്റ് പാലം ഒലിച്ചു പോയത്.

ആദിവാസി വിഭാഗത്തിൽപ്പെട്ടവരും സാധാരണക്കാരുമായ ആളുകൾ വസിക്കുന്ന പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ നിവാസികളുടെ ആശ്രയമായിരുന്നു തോപ്പിൽകടവ് പാലം. പാലം തകർന്നതോടെ ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ച് കോരുത്തോട്, മുണ്ടക്കയം പ്രദേശങ്ങളിൽ എത്തേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം പ്രദേശവാസികൾ ആശ്രയിക്കുന്നത് കോരുത്തോട്, മുണ്ടക്കയം ടൗണുകളെയാണ്. പാലം തകർന്നതോടെ കുട്ടികൾക്ക് സ്കൂളിൽ വാഹനത്തിൽ പോകണമെങ്കിൽ കിലോമീറ്ററുകൾ അധികം സഞ്ചരിക്കണം.

കോൺക്രീറ്റ് പാലം നിർമിക്കുന്നതിനായി നടപടികൾ ആരംഭിച്ചെന്ന് അധികാരികൾ നിരവധി തവണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പണം സമാഹരിച്ച് നിർമിച്ച തൂക്കുപാലമാണ് നാട്ടുകാരുടെ ഏക ആശ്രയം.

അഴുതയാറിന് കുറുകെ നിർമിച്ചിരിക്കുന്ന തൂക്കുപാലത്തിലൂടെ വേണം വിദ്യാർഥികളടക്കമുള്ളവർക്ക് മറുകരയെത്താൻ. പ്രദേശത്ത് എന്തെങ്കിലും അപകടമോ രോഗികളുമായി ആശുപത്രിയിൽ പോകേണ്ട അത്യാവശ്യഘട്ടമോ ഉണ്ടായാൽ വാഹനം എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമായി തോപ്പിൽകടവിൽ പുതിയ കോൺക്രീറ്റ് പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍