മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി ആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മുകളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് കൂടുതൽ കാമറകൾ സ്ഥാപിച്ചു. മേഖലയിൽ വളർത്ത് മൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ എസ്റ്റേറ്റിലെ തൊഴിലാളിയുടെ പശു ചത്തിരുന്നു. തുടർന്ന് വനംവകുപ്പ് മേഖലയിൽ കാമറകൾ സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ഇതിനിടെ പുലിയെ പിടിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. പ്രതിഷേധം ഉണ്ടായതോടെയാണ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് കൂടുതൽ കാമറകൾ സ്ഥാപിക്കുകയായിരുന്നു.
12 ഓളം കാമറകളാണ് വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞെങ്കിൽ മാത്രമേ കൂട് സ്ഥാപിക്കുന്നതടക്കമുള്ള തുടർ നടപടിയിലേക്ക് വനംവകുപ്പിന് കടക്കാൻ കഴിയൂ.
പതിവായി വന്യമൃഗ ആക്രമണം നടക്കുന്ന മേഖലയാണ് ചെന്നാപ്പാറമുകൾ. കഴിഞ്ഞ വർഷം പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീയും ഏതാനും മാസങ്ങൾക്ക് മുമ്പ് ടാപ്പിംഗ് തൊഴിലാളിയും കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. ഇതിന് പുറമേ എസ്റ്റേറ്റിലെ തൊഴിലാളികളുടെ വളർത്തു മൃഗങ്ങളെ പുലി പിടിക്കുന്നതും പതിവാണ്.



0 അഭിപ്രായങ്ങള്‍