ജില്ല തെരഞ്ഞെടുപ്പിനു സജ്ജം
ഏപ്രിൽ ഒൻപതിനു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ ഒൻപതിന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ നിയോജക മണ്ഡലങ്ങളിലായി 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെയുള്ള 1505985 വോട്ടർമാരിൽ 772587 സ്ത്രീകളും 733385 പുരുഷൻമാരും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട 13 പേരും ഉൾപ്പെടുന്നു.
• 1791 പോളിംഗ് സ്റ്റേഷനുകൾ, 8608 ഉദ്യോഗസ്ഥർ
ജില്ലയിൽ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പാലാ-217, കടുത്തുരുത്തി-205, വൈക്കം-180, ഏറ്റുമാനൂർ-177, കോട്ടയം-188, പുതുപ്പള്ളി-201, ചങ്ങനാശേരി-205, കാഞ്ഞിരപ്പള്ളി-200, പൂഞ്ഞാർ-218 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.
എല്ലാ മണ്ഡലങ്ങളിലുമായി പോളിംഗ് ജോലിക്ക് 8608 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 2152 വീതം പ്രിസൈഡിംഗ് ഓഫീസർമാരും ഒന്നാം പോളിംഗ് ഓഫീസർമാരും 4304 പോളിംഗ് ഓഫീസർമാരുമാണുള്ളത്. ജില്ലയിൽ 187 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 56 മൈക്രോ ഒബ്‌സർവർമാരുണ്ട്.



0 അഭിപ്രായങ്ങള്‍