കോട്ടയം: തലസ്ഥാനത്തെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോട്ടയത്ത് എസ്എഫ്ഐ പ്രഖ്യാപിച്ച കളക്ടറേറ്റ് മാർച്ച് ആഹ്വാനത്തിൽ പോലീസും പൊതുജനവും വലഞ്ഞു
ഇന്നലെ രാവിലെ 11ന് മാർച്ച് നടത്തുമെന്നായിരുന്നു എസ്എഫ്ഐയുടെ പ്രഖ്യാപനം. മാർച്ച് അക്രമാസക്തമാകുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കണക്കിലെടുത്ത് പോലീസ് രാവിലെ 10.30 മുതൽ കളക്ടറേറ്റിന് മുന്നിൽ വൻ സന്നാഹങ്ങളുമായി കാത്തുനിന്നു.
കളക്ടറേറ്റിന് മുന്നിൽ കെകെ റോഡ് അടച്ചതോടെ നഗരം ഗതാഗതക്കുരിക്കിലായി. കഞ്ഞിക്കുഴി ഭാഗത്തുനിന്നെത്തിയ വാഹനങ്ങൾ ജില്ലാ ജയിലിന് മുന്നിലൂടെ കടത്തിവിട്ടതോടെ ലോഗോസ് ജംഗ്ഷനും ശാസ്ത്രി റോഡും നിശ്ചലമായി.
മണിക്കൂറുകൾ എസ്എഫ് ഐ മാർച്ച് എത്തുന്നതും കാത്തുനിന്ന പോലീസ് അക്ഷരാർഥത്തിൽ കബളിപ്പിക്കപ്പെടുകയായിരുന്നു. പ്രവർത്തകരില്ലാത്തതിനാൽ എസ്എഫ്ഐ നിശ്ചയിച്ച മാർച്ച് ഉപേക്ഷിച്ചെന്ന് പിന്നീട് അറിഞ്ഞു. ജില്ലാ പഠനക്യാമ്പിനു പോയ വിദ്യാര്‍ഥികള്‍ തിരിച്ചെത്താത്തതിനാലാണ് മാർച്ച് നടക്കാത്തതെന്നായിരുന്നു എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
ആളില്ലാതെ എസ്എഫ്ഐ മാർച്ച് ഉപേക്ഷിച്ചെന്ന് നവമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം ഉണ്ടായതോടെ 50ഓളം പ്രവർത്തകരെ സംഘടിപ്പിച്ച് ഉച്ചകഴിഞ്ഞ് 2.30ന് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി.



0 അഭിപ്രായങ്ങള്‍