കാഞ്ഞിരപ്പള്ളി : കലുങ്ക് നിർമാണത്തിന്റെ ഭാഗമായി താത്കാലികമായി ഗതാഗതം നിരോധിച്ച മണിമല റോഡ് തുറന്നുനൽകിയതോടെ വാഹനങ്ങൾ കടന്നുപോയി തുടങ്ങി.  കാഞ്ഞിരപ്പള്ളി കുരിശു കവലയ്ക്കും ഇടയിലുള്ള കലുങ്കിന്റെ നിർമാണം ഭാഗികമായി പൂർത്തിയാക്കിയതോടെയാണ് വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ കടത്തിവിട്ടു തുടങ്ങിയത്. കാഞ്ഞിരപ്പള്ളി-കുളത്തൂർമൂഴി റോഡ് നിർമാണത്തിന്റെ ഭാഗമായിട്ടുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇവിടെ മുൻപുണ്ടായിരുന്ന പഴയ കലുങ്കിന്റെ ഒരുവശം പൊളിച്ചപ്പോൾ കലുങ്ക് പൂർണമായി അപകടാവസ്ഥയിലായതോടെയാണ് കലുങ്ക് പൂർണമായും പൊളിച്ച് ഗതാഗതം നിരോധിച്ചത്. ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി പ്രത്യേക പാതയൊരുക്കിയിരുന്നു. ബസുകൾ അടക്കമുള്ള ഭാരവാഹനങ്ങൾ കുന്നുംഭാഗം വഴി മണ്ണാറക്കയത്ത് എത്തിയാണ് മണിമല ഭാഗത്തേയ്ക്ക് പോയിരുന്നത്. കഴിഞ്ഞ മാർച്ച് 19-നാണ് റോഡ് അടച്ചത്. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഗണിച്ചാണ് റോഡ് തുറന്ന് നൽകിയത്. കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചാലേ കലുങ്കിന്റെ ബാക്കി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയു. ഈ ജോലികളടക്കം ചെയ്യേണ്ടത് റോഡ് നിർമാണ കമ്പനി തന്നെയാണ്. റോഡ് നിർമാണം ഇങ്ങനെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള 6.862 കിലോമീറ്റർ ഭാഗവും മണിമല മുതൽ കുളത്തൂർമൂഴി വരെയുള്ള 11.5 കിലോമീറ്റർ ഭാഗവും ചേർന്നുള്ള 18.362 കിലോമീറ്ററാണ് നവീകരിക്കുന്നത്. റോഡിന്റെ മധ്യത്തിലായിവരുന്ന മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗം പുനലൂർ മൂവാറ്റുപുഴ റോഡിന്റെ ഭാഗമായി നേരത്തെ പൂർത്തിയാക്കിയിരുന്നു. നിലവിലെ റോഡിന്റെ വീതി എട്ട് മീറ്റർ എന്നത് 10 മീറ്റർ വീതിയാക്കി വർധിപ്പിക്കും. കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ 32 കലുങ്കുകളാണ് നിർമിക്കുക.