പാറത്തോട്: പുതുക്കിയ അലൈൻമെന്റിൽ ശബരി റെയില്‍പാത ജനവാസ മേഖലയിലൂടെ കടന്നുപോകുന്നതൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തില്‍ പ്രത്യേക ഗ്രാമസഭ നടത്തി. വണ്ടന്‍പാറ, പൊടിമറ്റം, മുക്കാലി, കൂവപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രദേശവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.
വണ്ടന്‍പാറ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് തോമസ് മാത്യു പുത്തന്‍പുരയ്ക്കല്‍ പുരയിടങ്ങളും ജനവാസ മേഖലകളും ഒഴിവാക്കി ശബരി റെയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദേശം നടത്തി ഉത്തരവുണ്ടാകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചു.
ഈ പദ്ധതി പാറത്തോട് പഞ്ചായത്തില്‍ മാത്രം 600ഓളം വീടുകൾ, ഒരു സിബിഎസ്ഇ സ്കൂൾ, അഞ്ച് സന്യാസ ഭവനങ്ങൾ, ഒരു ആരാധനാലയം, രണ്ട് അങ്കണവാടി കെട്ടിടങ്ങൾ, 200ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികൾ, ഒരു ഫുട്ബോള്‍ കോര്‍ട്ട് എന്നിവയെയെല്ലാം ദോഷകരമായി ബാധിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. ജനവാസ മേഖലയെ ഒഴിവാക്കിയുള്ള പദ്ധതിക്ക് മാത്രമേ അനുമതി നല്‍കാവൂ എന്നാണ് നിലവില്‍ റെയില്‍വേ കടന്ന് പോകുന്ന സര്‍വേ നമ്പരുകളില്‍ താമസിക്കുന്ന ആളുകളുടെ ആവശ്യം. റെയില്‍വേ കടന്നുപോകുന്ന പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിഷയം പഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം, ബോബി വട്ടയ്ക്കാട്ട്, പഞ്ചായത്തംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 അഭിപ്രായങ്ങള്‍