കടം വീട്ടാൻ അമ്മയുടെ സ്വർണ താലിമാല പൊട്ടിച്ച മകനും കൂട്ടാളിയും അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: കടം വീട്ടുന്നതിനായി വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടു പവൻ തൂക്കമുള്ള സ്വർണ താലിമാല പൊട്ടിച്ചെടുത്ത കേസിൽ മകനെയും മാല പണയംവയ്ക്കുന്നതിനും മറ്റും സഹായിച്ച കൂട്ടാളിയെയും കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
തീക്കോയി വില്ലേജിൽ തീക്കോയി മരാമറ്റത്തിൽ വീട്ടിൽ കുര്യന്റെ മകൻ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ അരുവിത്തറ, ചേലപീരുപറമ്പിൽ കബീറിന്റെ മകൻ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) കുട്ടാപ്പി എന്നിവരാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാളകെട്ടിയിൽ താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിലെത്തിയ ടോജൻ, വീട്ടിനുള്ളിൽവച്ച് അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ മുഹമ്മദ് ഷംഷാദ് അൽത്താഫിന്റെ സഹായത്തോടെ മാല ഈരാറ്റുപേട്ടയിലെ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ച് പണം കൈപ്പറ്റുകയായിരുന്നു.
ലഭിച്ച പണത്തിൽ ഒരു ഭാഗം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങുകയും മറ്റൊരു ഭാഗം കടം വീട്ടുന്നതിനായി നൽകുകയും ചെയ്തു. ശേഷിച്ച തുക സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് ചിലവഴിച്ചു.ഒന്നാം പ്രതി നേരത്തെയും വീട്ടിൽനിന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ എടുത്തുകൊണ്ടുപോയി വിൽപ്പന നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രണ്ടാം പ്രതിയായ മുഹമ്മദ് ഷംഷാദ് അൽത്താഫ് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ളയാളും,നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്.
കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം. ഐ.പി.എസ്.-ന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. റിജോ പി. ജോസഫിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജ്, സബ് ഇൻസ്പെക്ടർമാരായ വർഷാ മധു, രംഗനാഥൻ, മനോജ്, എ.എസ്.ഐമാരായ അജീവുദ്ദീൻ, സീന, ഓമന, എസ്.സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒമാരായ ബിനു ടി.കെ., ഹോം ഗാർഡ് ബൈജു എന്നിവർ അടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിൽ ഉണ്ടായിരുന്നത്.

.jpg)

0 അഭിപ്രായങ്ങള്‍