മുക്കൂട്ടുതറ: കാട്ടാനകളുടെ തുടർച്ചയായ ആക്രമണ ഭീഷണിയിൽ ആശങ്കയിലായി ഇടകടത്തി അറിയാഞ്ഞിലിമണ്ണ് പ്രദേശവാസികൾ. പകലും രാത്രിയിലും ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്.
മൂന്നു വശങ്ങൾ വനത്താലും ഒരുവശം പമ്പാ നദിയാലും ചുറ്റപ്പെട്ട പ്രദേശമാണിത്. ആനകൾ റോഡിൽ നിൽക്കുന്നതു മൂലം രാത്രിയിൽ ഓട്ടോയോ ടാക്സിയോ വരാൻ മടിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ കിടങ്ങുകൾ, തൂക്കവേലി എന്നിവ സ്ഥാപിക്കണമെന്ന് വർഷങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പലയിടങ്ങളിലും സ്ഥാപിച്ച ഉയരവിളക്കുകളും വഴിവിളക്കുകളും കത്താത്തതും പ്രദേശവാസികളെ വലയ്ക്കുന്നു. പെരുനാട് പഞ്ചായത്ത് ഇടപെട്ട് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും വനപാലകർ പട്രോളിംഗിനിറങ്ങി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. മഴക്കാലത്ത് പമ്പാനദിയിൽ ജലനിരപ്പ് ഉയർന്ന് ഒറ്റപ്പെടുന്ന സ്ഥലം കൂടിയാണ് അറിയാഞ്ഞിലിമണ്ണ്.



0 അഭിപ്രായങ്ങള്‍